വെറുക്കപ്പെട്ടവന്‍റെ അത്താഴം - മലയാളകവിതകള്‍

വെറുക്കപ്പെട്ടവന്‍റെ അത്താഴം 

വെയില്‍ പരന്നപ്പോള്‍
എന്‍റെ വീടിന്‍റെ മുറ്റത്ത്‌ --

വരണ്ട മണ്ണില്‍
നീറിപ്പോവുന്ന നാമ്പുകള്‍;
ഏറെപ്പറക്കുമ്പോള്‍
വിത്തുപൊഴിയുന്ന
അപ്പൂപ്പന്‍ താടികള്‍;
എത്ര കുളിച്ചാലും
കൊക്കാവാത്ത കാക്കകള്‍...

പുല്ലിനും പുഴുവിനും മേല്‍
കല്ലിനും മുള്ളിനും മേല്‍
ഒന്നായൂതുന്ന പ്രാണവായു.

പച്ചിലക്കൊമ്പുകളില്‍
കാലുടക്കിക്കിടന്നത്
മുമ്പേ പറന്ന സ്വപ്‌നങ്ങള്‍;
കരിഞ്ചായച്ചുവരിനുള്ളില്‍
അടയിരുന്നിരുണ്ടത്
വെണ്‍പ്രാവിന്‍ ചിറകുകള്‍.


ഇരുള്‍ വീണപ്പോള്‍ --
വെറുക്കപ്പെട്ടവന്‍റെ അത്താഴത്തില്‍
കല്ലും കരടും;
അവന്‍റെ കുടിനീരില്‍
ചാമ്പലും മണ്ണും;
കണ്ണടച്ചിരുട്ടാക്കുമ്പോള്‍
ചിലന്തിക്കൂട്ടങ്ങള്‍...

റാന്തലണയ്ക്കുക,
കാണാതെ പോകട്ടെ
കല്ലും മണ്ണും, കരടും ചാമ്പലും.
ഉറങ്ങാന്‍ നോക്കുക,
കണ്ണടയ്ക്കാതെ,
സ്വപ്‌നങ്ങള്‍ വന്ന്
വേട്ടയാടാതിരിക്കാന്‍.

വിധിയെന്നാല്‍ -
പിറന്ന മണ്ണിന്,
താങ്ങുന്ന ഭൂമിയ്ക്ക്,
പ്രാണവായുവിന്,
തിരികെ നല്‍കാന്‍
നമുക്ക് വിസര്‍ജ്യങ്ങള്‍ മാത്രം....
-- അത് പ്രപഞ്ചസത്യം.


up
0
dowm

രചിച്ചത്:സോണി
തീയതി:09-05-2012 03:48:04 PM
Added by :vishnu
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :