| 
    
         
      
      തെരുവുബാല്യങ്ങൾ       ആരെയും കുറ്റപ്പെടുത്തുവാനില്ല !
ആരും തിരിഞ്ഞു നോക്കാനുമില്ല!
 ആരോടുമില്ല പരിഭവം തെല്ലും!
 ആരെയും നോവിക്കുവാനുമില്ല!
 
 ആശകളില്ല കിനാക്കളില്ല
 ആളുന്നുള്ളിൽ കനൽനാമ്പുമാത്രം
 ആരുടെ ശാപമേറ്റാവാം ഈ ജന്മങ്ങൾ ?
 ആരുടെ പാപഫലങ്ങളാകാം?
 
 മണ്ണിതിൽ വന്നു പിറന്നതെന്താവാം?
 മാനുഷ ജന്മമെന്താവാം ?
 മണ്ണു വാരിതിന്നുവാൻ ഇടയായതും
 മണ്ണിൽ കിടന്നുറങ്ങാൻ വിധിയായതും
 
 മാതാപിതാക്കളാരെന്നറിയാത്തതും
 മാനാഭിമാനമില്ലാതെ പോകുന്നതും
 മുന്നിൽ മുഴുപ്പട്ടിണി മാത്രമായതും
 മാറിയുടുക്കുവാനൊന്നുമില്ലാത്തതും
 
 കേറിക്കിടക്കാൻ ഇടം കിടയ്ക്കാത്തതും
 കണ്ടാലുമാരും പരിഗണിക്കാത്തതും
 കേൾക്കുവാനാരുമേ ചാരേവരാത്തതും
 കൈകൾ നീട്ടിത്തരാനാരുമില്ലാത്തതും
 
 ആരുടെ തെറ്റുകൊണ്ടാകാം
 ആളുന്നുള്ളിൽ കനൽക്കാറ്റുമാത്രം
 ആരുടെ ശാപമേറ്റാവാം ഈ ജന്മങ്ങൾ ?
 ആരുടെ പാപഫലങ്ങളാകാം?
 
 
      
  Not connected :  |