ബാല്യസ്മൃതിയില്‍ - മലയാളകവിതകള്‍

ബാല്യസ്മൃതിയില്‍ 

സ്മൃതിയില്‍ പടരുന്നെന്‍
ബാല്യകാലം നിറക്കൂട്ടുമായ്‌
അന്നിന്നത്തെ പോല്‍
വെള്ളക്കുപ്പികളോ കറുമുറ
പ്പലഹാരങ്ങളോ ബാഗില്‍
തിരുകിവെച്ചിരുന്നില്ല ഇടവേള -
യില്‍ വായിലിട്ട് നേരം പോക്കാന്‍.
അയല്‍വീട്ടിലെ കിണറ്റിന്‍ ജലം
ഞങ്ങളുടെ ദാഹശമനത്തിന്ന്‌.
പലരും ചുള്ളിക്കമ്പുകള്‍
സഞ്ചികളിലൊളിപ്പിയ്ക്കും
മാഷെയേല്പ്പിയ്ക്കാന്‍ -ചിലപ്പോള്‍
അവര്‍ക്കും തല്ലുകിട്ടുമെങ്കിലും ;
നിഷ്ക്കളങ്കര്‍ ലോലമനസ്സുകള്‍.

പെണ്‍കുട്ടികള്‍ മഞ്ചാടികളും
പുളിങ്കുരുക്കളും കരുതും ഒറ്റയു -
മിരട്ടയും കളിച്ച് രസിയ്ക്കാന്‍;
അഴകാര്‍ന്ന കൊത്തങ്കല്ലുകളും
ബാഗിലുണ്ടാം കൊത്തങ്കല്ലാടാന്‍.
കുന്നിക്കുരുക്കള്‍ തിളപ്പിച്ച്‌
നിറം മാറ്റിയതും കാണാം
മയില്‍പ്പീലിത്തണ്ടുകള്‍ക്കൊപ്പം.
സ്ലേയിറ്റിലെഴുതിയത് മായ്ക്കാന്‍
വെള്ളത്തണ്ടുകള്‍ , മാങ്ങാറി -
ത്തുണ്ടുകള്‍ - അങ്ങനെയൊ -
രു നിര തന്നെ ; ഭാരം കുറഞ്ഞ
സഞ്ചിയും പേറിയോടിത്തോല്പ്പി -
ക്കും കൂട്ടുകാരെ പിന്നിലാക്കി.

*********


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:14-07-2016 02:40:19 PM
Added by :Anandavalli Chandran
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :