ശരണാര്‍ത്ഥികളുടെ ആത്മാക്കൾ - മലയാളകവിതകള്‍

ശരണാര്‍ത്ഥികളുടെ ആത്മാക്കൾ 


സ്വേച്ഛയാ ഉണ്ടാകുന്നതല്ല വിശപ്പ്‌
വിശപ്പടക്കുന്നതൊരു പാപവുമല്ല
എന്നിട്ടും, 'കള്ളത്തിപ്പൂച്ച 'യെന്നു മുദ്ര കുത്തി
ആരോ അതിനെ തല്ലിക്കൊന്നു
അമ്മായീന്റെ വീട്ടുമുറ്റത്തു കൊണ്ടേയിട്ടു

അമ്മായീന്റെ തീറ്റേം കുടീം
കെടത്തോം ഒറക്കോം ഒക്കെ ഒറ്റമുറിയിൽ .
സ്വാധീനമില്ലത്തൊരു കാൽ .
മറ്റേ കാലിലെ സർക്കസ്സായിരുന്നു
അവർക്കു ജീവിതം .
നിറങ്ങൾ തിരിച്ചറിയും മുമ്പേ
അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .
കണ്ടവന്റെയൊക്കെ അടുക്കള നെരങ്ങീം
എച്ചിലെടുത്തും പുരുഷ ഗന്ധമറിയാതേം
യൗവനം പെയ്തു തീർന്നു .
വൈകുന്നേരങ്ങളിൽ
ലോകത്തെ പ്രതിക്കൂട്ടിലാക്കി
വിചാരണ നടത്തും .
അപ്പോ അമ്മായീന്റെ മുറ്റം
ഒരു കോടതി മുറിയാകും

ആ വിചാരണകളുടെ
ന്യായാനായങ്ങൾ അറിയുന്ന
ഒരേ ഒരു ജീവി പൂച്ചയായിരുന്നു .
അമ്മായീന്റെ കണ്‍ചലനങ്ങൾ വരെ
പൂച്ചയ്ക്കറിയാന്നു നാട്ടാര് .
സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ട
ശരണാർത്ഥികളുടെ ആത്മാക്കൾ

പൂച്ച ചത്തന്നു വൈകുന്നേരം
അമ്മായി മിണ്ടീല .
രാത്രിയെപ്പോഴോ,
കനൽവർഷങ്ങളിൽ വെന്തു പോയ
തന്റെ ശരീരത്തെ ഉറക്കി കിടത്തി
അവർ ഇറങ്ങി നടന്നു,
പൂച്ചയെത്തേടി ....


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:30-07-2014 03:20:34 PM
Added by :Abdul shukkoor.k.t
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :