മാതൃവിയോഗം        
    മണ്ണിനെയും നിന്റെയീ മക്കളെയും പിരിഞ്ഞു 
 വിണ്ണിലെക്കിത്രവേഗം അമ്മേ നീ മടങ്ങിയോ...?
 കർത്തവ്യങ്ങൾ പൂർണ്ണമായ് പൂർത്തിയാക്കയാലിനി-
 കാത്തിരിക്കേണ്ടതില്ല എന്നു നീ കരുതിയോ...?
 
 നാലു മാസങ്ങൾ മുൻപു നിൻ പാദം ചുംബിച്ചു ഞാൻ 
 പിരിയുന്പോൾ നീ ചൊല്ലി "ഉണ്ണീ നീ വരേണ്ടിനി"!
 ആ വാക്കിൻ പൊരുളന്നു കാര്യമാക്കിയില്ല ഞാൻ
 ദീർഘദർശനം നിന്റെ ശൈലിയെന്നറികിലും...!
 
 തണുത്തു പോയെന്നാലും പവിത്രമാം നിൻ മേനി 
 ധരത്ത്രിക്കു ദക്ഷിണ കൊടുക്കും കാഴ്ച കാണാൻ 
 കരുത്തില്ലെനിക്കെന്നു കൃത്യമായറിഞ്ഞുകൊ-
 ണ്ടല്ലേ നീ ആ വാക്കുകൾ മൊഴിഞ്ഞതെന്നോടന്ന്...?
 
 ആകയാലിന്നിപ്പോളങ്ങോടിവന്നു നിൻ മഞ്ചം 
 പേറുവാനാകാതെയാൽ നിൻ മൊഴി യാദാർധ്യമായ്...!
 അല്ലങ്കിലൊരുപക്ഷെ "ദേഹിയില്ലാതെയുള്ള 
 ദേഹങ്ങൾക്കെന്തേ വില" എന്നു നീ കരുതിയോ...?
 
 ആചാരങ്ങളത്രയും ഉപചാരങ്ങൾ ഭൂവിൽ-
 ആത്മാവിൻ ബന്ധം തന്നെ ബന്ധമേഴുലകിലും.
 പാടിയ മൈന പോയ കൂടു മാത്രം കാണുവാൻ-
 പാടുപെട്ടെന്തിനിനി ഓടിയെത്തണമീ ഞാൻ...?
 
 പത്തു മാസം നിന്നുള്ളിൽ പാർത്തതിൻ പ്രതിഫലം 
 കൃത്യമായ് നൽകാൻപോലും കഴിഞ്ഞിട്ടില്ലിനിയും...!
 
 കരഞ്ഞും നനഞ്ഞും ഞാൻ ഉലകിലെത്തിയപ്പോൾ-
 കരത്തിലണച്ചെനിക്കന്നുനീ തന്ന മുത്ത-
 മതിന്റെ ചൂടും ചൂരും നുകരുന്നിപ്പോഴും ഞാൻ
 ഇന്നാക്കരങ്ങൾ രണ്ടും നിശ്ചലമാകുന്പോഴും...
 
 ഇന്നു നിൻ ഹൃദയത്തിൻ സ്പന്ദനം മൂകമായി-
 ശൈത്യത്തിൻ കണികകൾ ഉറഞ്ഞു തുടങ്ങവേ-
 അമ്മിഞ്ഞിപ്പാലൂട്ടി നീ സ്പന്ദനമേകിയൊരീ-
 എൻ ധമനികൾ നിന്റെ വേർപാടിൽ പിടയുന്നു.
 
 തന്ത്രികൾ പൊലിഞ്ഞൊരു വീണയായ് നിശബ്ദയായ്...
 മൃത്യുവിൻ കരങ്ങളിൽ ഇന്നു നീയുറങ്ങവേ...
 പണ്ടു നീ പാടിയതാം താരാട്ടു പാട്ടുകൾ തൻ-
 രാഗവും താളവുമെൻ കാതിൽ മുഴങ്ങുന്നു പോൽ...!
 
 ചോരയും നീരുമൊപ്പം പ്രഭയും കാന്തിയും നിൻ-
 ആത്മശോഭയുമൊന്നായ് പൂർണമായ് ദാനം ചെയ്തു...
 ഞെട്ടറ്റു വാടിയിന്നു പൂഴിയിൽ വീണ പൂവേ...
 സാധിച്ചു പൂർണമായ് നീ നിൻ നിജ നന്മദൗത്യം...!
 
 ആകയാൽ നിനക്കായിന്നീശ്വരൻ കരുതുമാ-
 പാരിതോഷികം വാങ്ങാൻ പോകനീ പ്രിയ തായേ...
 പട്ടുവിരിച്ചെനിക്കായ് നീ തെളിച്ച പാതയിൽ-
 ഒട്ടുദൂരം കൂടിനി പോവേണ്ടതുണ്ടല്ലോ ഞാൻ...
 
 ഭദ്രമായ് നീ എൻ കൈയിൽ കത്തിച്ചു തന്ന ദീപം-
 ലക്ഷ്യസ്ഥാനമതെത്തിച്ചെത്രയും വേഗത്തിൽ ഞാൻ
 പെട്ടെന്നു പുറപ്പെടാം നിന്നടുത്തെത്തീടുവാൻ
 കണ്ണീർമഴ പെയ്യാത്ത വിണ്ണിലെ ആരാമത്തിൽ...
 
      
       
            
      
  Not connected :    |