നല്ലപാതി       
    മൗനം കനക്കുന്ന മുഖമാണു നീ, സ്നേഹ-
 സ്വപ്നം തളിർക്കും കരളാണു നീ...
 
 തീക്ഷ്ണദുഃഖം, പിണക്കം, പരാതിശ്രുതി,
 വേണ്ടെനിക്കൊന്നുമെന്നേറ്റ രോഷം.
 വീണ്ടുമെന്നുച്ചയ്ക്കു മുൻപേ, തിളയ്ക്കുന്ന
 കാളും വിശപ്പിന്നു സ്വാദൊരുക്കം.
 നല്ലിളം കാറ്റുകൾ പൂക്കുന്നൊരോർമ്മയിൽ
 നീങ്ങുന്നു നോവിന്റെ തേൻനിലാവ്.
 
 മൗനം തണുക്കും പുതപ്പാണു നീ, സ്നേഹ-
 സൗഭാഗ്യ ഭദ്രക്കരുത്താണു നീ...
 
 ഇടഞ്ഞും പിണഞ്ഞും പിരിഞ്ഞൊട്ടു മാറാതെ -
 യാടുന്നൊരാഗ്നേയ രാഗഗീതം.
 ജ്വലിക്കും മഹാദിവ്യ താരാട്ട്, വാഴ്വിന്റെ
 സൂര്യോദയം, ശാന്തി, തീർത്ഥഗംഗ.
 ബ്രഹ്മാണ്ഡപുണ്യം തെഴുക്കുന്നു, കാവലാ-
 യാമയം തീണ്ടാതെ പത്തുദിക്കും.
 
 മൗനം മണക്കുന്ന പൂവാണു നീ, സ്നേഹ-
 വാത്സല്യ വർണ്ണത്തുടിപ്പാണു നീ...
 
 എന്മക്കളേട്ടനെന്നോരോ വ്രതങ്ങളായ്
 ജന്മം പകുക്കും മഹേശതാര,
 ചിരിതൂകി നില്ക്കുന്ന ജ്ഞാനദാനപ്രഭ,
 പ്രണയാർദ്ര പുഷ്ക്കലം ഞാറ്റുവേല,
 വഴിവെട്ട, മേതിരുൾക്കാട്ടിലും കൈത്താങ്ങ്,
 മിഴികൾ, നീ,യെന്നുമെൻ നല്ലപാതി.
 
      
       
            
      
  Not connected :    |