മഴതൻ വിലാപം  - മലയാളകവിതകള്‍

മഴതൻ വിലാപം  


വാനിൽ നിന്നും ഭൂവിലെത്തും വരെ
മഴയറിഞ്ഞിരുന്നീല,

പാരിൽ തന്നാശ്രിതരക്ഷമരായി
തന്നെ കാത്തിരിക്കയാണെന്ന്

ഒരു തുള്ളി ദാഹജലത്തിനായി
വെമ്പൽ കൊണ്ടൊടുവിലൊന്നു പെയ്തപ്പോൾ,

ഭൂമിതൻ ആനന്ദനൃത്തം കണ്ടു മഴയൊന്നു ദീർഘമായി നിശ്വസിച്ചു,

പെയ്തു, മഴ തകർത്തു പെയ്തു, കാടും മലയുമിളക്കി പെയ്തു

വയലും പുഴയും നിറച്ചു പെയ്തിട്ടൊടുവിൽ
നാടും വീടും കൂടെയൊഴുകി

"ഹിതെന്തു മഴ,
നാടിനെ നടുക്കുമൊരു ശാപ മഴ, ഇനിയും നശിപ്പിച്ചിടാതെയൊന്നു പെയ്തു തീരുക മഴ, നീ തിരികെ പോയീടുക "

നാടിൻ ശാപവാക്കുകളുയർന്നുവതു പതിച്ചതോ, മഴതന്നുൾ നെഞ്ചിൽ,

വേനലിൻ കൊടും ചൂടിൽ കിടന്നുരുകിയൊരിറ്റു
ജലത്തിനായി പകലന്തിയെന്നില്ലാതെ തന്നെ തേടിയവരാണോ
ഇന്നീ വാക്കുകളുച്ചരിച്ചത്?

മഴയുടെ ശബ്ദമൊന്നിടറിയതു കരയുവാനും തുടങ്ങി.

തിരികെ പോയാലിവരെങ്ങനെ വരും ഗ്രീഷ്മത്തെയഭിമുകീകരിച്ചിടും?

മഴ വല്ലാതെയാശയക്കുഴപ്പത്തിലായി.
എന്തു വന്നാലും പെയ്തു തീരാതെയൊരു

തിരിച്ചുപ്പോക്കില്ലെന്നു കരുതി,
പാവം മഴയിതാ വീണ്ടും പെയ്യുന്നു

ഭൂമി തെല്ലൊന്നിളകി,
ജീവജാലങ്ങൾ ചത്തൊടുങ്ങി,

പാർക്കാനിടമില്ലാതെ മർത്യരും കുഴയുന്നതു
കണ്ടപ്പോൾ, മഴയൊന്നു നടുങ്ങി

എന്തു പറ്റിയീ ഭൂമിക്ക്..?

മുൻകാലങ്ങളിലിങ്ങനെ- യല്ലായിരുന്നുവല്ലോ?

ഇന്നു തന്നെ വരവേൽക്കാൻ കാടുണ്ടോ മലയുണ്ടോ സസ്യലതാദികളുണ്ടോ?

എല്ലാം പിഴുതെറിഞ്ഞു മണ്ണും നികത്തി പടുകൂറ്റൻ നിലയങ്ങളുമുയർത്തിയില്ലേ?

ഒരു താങ്ങായി നിലനിർത്തുമാ നെടും
തൂണുകളില്ലാതെയെങ്ങിനെയീ ഭൂമി തനിയെ വാഴുമെന്നോർത്തു,

മഴ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുവ-
തിന്നാശ്രുക്കൾ ഭൂമിയിൽ ചുടുചുംബനവുമർപ്പിച്ചു

അനുഭവിക്കയല്ലാതെ വേറെന്തുണ്ട് ചെയ്തിടാൻ,
ചെയ്തികളെല്ലാം മഹത്തരമായില്ലേ.. ?


up
0
dowm

രചിച്ചത്:സബീല noufal
തീയതി:24-08-2018 12:28:26 AM
Added by :Sabeela Noufal
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :