ജലസമാധി       
    കാടിറങ്ങിയന്നൊരിയ്ക്കൽ നീ 
 വിശപ്പിനുള്ള വകതേടി
 മനുഷ്യർ വലിച്ചെറിഞ്ഞീടു- 
 മെച്ചിലിന്നൊരു പങ്കുപറ്റാൻ 
 
 പ്രാണൻറെ ചെറുതുടിപ്പൊന്ന് 
 നീയുദരത്തിൽ തൊട്ടിലാട്ടി 
 ഉള്ളിലാശയും പശിയുമാ-
 യിട്ടൊരന്യമാം നാട്ടിലെത്തി 
 
 ദൂരെയങ്ങാളുകൾ,വീടുകൾ, 
 വഴിത്താര,യാഹ്‌ളാദചിത്തരാം  
 കന്നുകാലിക,ളെങ്ങുമമ്പലം, 
 പള്ളി,യീനാട് ദൈവത്തിൻ സ്വന്തം!
 
 ഉദരത്തിൽ മയങ്ങുമുണ്ണി-
 യോടോതി,യീശ്വരസൃഷ്ടിയി-
 ലുത്തമൻ മർത്യന്റെ നാടിതു 
 കാൺക,നന്മ പുലരുന്നിടം
 
 പുഴ,മല,മൃഗമതെല്ലാം 
 മർത്യനു ദൈവ,മവൻ ഗജ-
 വംശത്തേയും ഗണപതിയെ-
 ന്നൊരു പേരിട്ടാരാധിച്ചിടും
 
 മർത്യഗുണങ്ങൾ ചൊല്ലിനട,-
 ന്നൊരു കൈതപ്പഴ,മതി 
 മധുരിത ദൃശ്യം കണ്ടവൾ 
 വേഗം തുമ്പിക്കൈയ്യിലൊതുക്കി 
 
 ആർത്തിയൊടവളത് വായിൽ 
 വെച്ചതുമുച്ചലശബ്ദത്തോ-
 ടൊരു സ്ഫോടന,മറ്റുതെറിച്ചു 
 തുമ്പിക്കര,മാകാഴ്ചയസഹ്യം 
 
 മിണ്ടാപ്രാണിയോടച്ചതി കാ-
 ട്ടീട്ടൊടിമറഞ്ഞാ ദുഷ്ടരോ-
 ടാകുലമലറി,ശങ്കയോ-
 ടോതി,യിവർ നരനോ പിശാചോ!
 
 രക്തം വാർന്നു പിടഞ്ഞവൾ നാടു 
 നടുങ്ങുമാറാർത്തു കരഞ്ഞു 
 മേനി പിളർക്കും വേദന,യെ-
 ങ്കിലുമാരോടുമിടയാതെ 
 
 ഉടഞ്ഞ ഗണപതിബിംബം 
 കണക്കുടഞ്ഞ മസ്തകമോടെ 
 ഉടലിൻ നീറ്റലതാറ്റാന-
 വളൊരു പുഴയിലിറങ്ങി 
 
 ചോരയൊലിയ്ക്കും നെറ്റിയവ-
 ളാപുഴതൻ മാറിലൊതുക്കി
 തേങ്ങി,പട്ടിണിയോടെ പൊലിയു-
 മുള്ളിലെയോമന തൻജീവൻ 
 
 അണയും മുൻപേ പരിദാഹം 
 പൂണ്ടോതി 'പൊറുക്കുക കുഞ്ഞേ
 പിഴച്ചതെനിയ്ക്ക്, പിറക്കില്ല 
 നീ, മന്നിതിൽ നിന്നുടെ ഭാഗ്യം!
 
 ദുഷ്ടിൻ കച്ചവടപ്പേരാമീ
 'ദൈവത്തിൻ നാട്ടി'ലിരു ജീവൻ 
 ജലസമാധിയിൽ കൺപൂട്ടി 
 നന്മയെഴും പരലോകം പൂകാൻ 
      
       
            
      
  Not connected :    |